തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പരാതിയെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്യപ്പെട്ട വൈഷ്ണ സുരേഷിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിംഗ് ഇന്ന് നടക്കും. വൈകുന്നേരം മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ വൈഷ്ണയ്ക്കും പരാതിക്കാരന് ധനേഷ് കുമാറിനും നോട്ടിസ് ലഭിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷ് തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈഷ്ണയുടെ ഹർജിയില്‍ ഹൈക്കോടതി നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.
കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നിയമവിദ്യാർഥിയായ വൈഷ്ണ സുരേഷ്. ജനറൽ വാർഡായ മുട്ടടയിൽ മത്സരിക്കാനാണ് കോണ്‍ഗ്രസ് വൈഷ്ണയെ നിയോഗിച്ചത്. എന്നാൽ വൈഷ്ണയുടെ വീട്ടുനന്പർ തെറ്റാണെന്നു കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം പരാതി നല്‍കുകയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുകയുമായിരുന്നു.
അതേസമയം, വോട്ടർ പട്ടികയിൽ വീട്ടുനന്പർ തെറ്റായി രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിൽ തനിക്ക് നീതിനിഷേധിക്കരുതെന്നാവശ്യപ്പെട്ട് വൈഷ്ണ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ അടിയന്തരമായി അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിർദേശവും നല്കി.
ഇതോടെയാണ് രണ്ടു ദിവസമായി ആശങ്കയിലായിരുന്ന മുട്ടടയിലെ യുഡിഎഫ് ക്യാന്പ് വീണ്ടും സജീവമായത്. കോടതി ഉത്തരവിനു പിന്നാലെ ഇന്നു നടക്കുന്ന ഹിയറിംഗിനു ശേഷം വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും വൈഷ്ണയും.
തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും വൈഷ്ണ പറഞ്ഞു.